തറവാടി

 

Thursday, February 18, 2010

മേനോനും റഫീക്കും

ജബല്‍ അലിയിലേക്ക് താമസമാക്കിയ സമയത്ത് ഇബിന്‍ ബത്തൂത്ത മാള്‍ തുറക്കാത്തതിനാല്‍ പ്രധാന പ്രശ്നം മുടിവെട്ടലും വീട്ട് സാധനങ്ങള്‍ വാങ്ങിക്കലുമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാഴ്ചകൂടുമ്പോള്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്ത കിസ്സൈസിലെ സാധനം വാങ്ങല്‍ തുടര്‍ന്നു. പിന്നീട് ജബല്‍ അലിയില്‍ ഇബിന്‍ ബത്തൂത്ത മാള്‍ തുറന്നു, ഉള്ളില്‍ ജിയന്റ് സൂപര്‍മര്‍ക്കറ്റും. സാധനങ്ങളുടെ കാര്യം പോലെത്തന്നെയായിരുന്നു മുടിവെട്ടുന്ന കാര്യവും.

ജബല്‍ അലിയില്‍ തന്നെ മലയാളി നടത്തുന്ന ബാര്‍ബര്‍ഷോപ്പ് കണ്ടെത്തുന്നത് വരെ ടൗണില്‍ പോയായിരുന്നു മുടിവെട്ടിയിരുന്നത്.റഫീക്കിനടുത്ത് മുടിവെട്ടാന്‍ എനിക്ക് നല്ല താത്പര്യമാണ്. മെല്ലെ മൂളിപ്പാട്ടൊക്കെ പാടും. മുടിവെട്ടാന്‍ കാത്തിരിക്കുന്ന അന്യദേശക്കാരായവരെ ഉദ്ദേശിച്ച് നിര്‍ദോഷകരമായ ചില തമാശകള്‍ പറയും മൂപ്പര്‍ ചിരിക്കില്ല, ഇരിക്കുന്ന എനിക്ക് ചിരി അടക്കാനുമാവില്ല.

ചെല്ലുന്ന സമയത്ത് മറ്റ് കസേരകള്‍ ഒഴിഞ്ഞാണിരിക്കുന്നതെങ്കിലും പോലും അവന്റെ കസ്റ്റമര്‍ മുടിവെട്ടിക്കഴിയുന്നതുവരെ ഞാന്‍ കാത്തുനില്‍ക്കുമായിരുന്നു. ഇടക്ക് മലയാളിയായ മുതലാളി ഇല്ലാത്ത സമയത്ത് ചെറുതായൊക്കെ അവന്റെ കാര്യങ്ങള്‍ പറയും അങ്ങിനെയാണ് ആള്‍ തമാശപറയുന്നുണ്ടെങ്കിലും വേദനിക്കുന്നവനാണെന്ന് മനസ്സിലായത്. വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിചയം അവന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. എട്ട് മണിമുതല്‍ വൈകീട്ട് പത്ത് പണിവരെയുള്ള പണിയും തുടങ്ങി പലതും പറയും അപ്പോള്‍ പക്ഷെ നഷ്ടമായത് അവന്റെ തമാശകളാണ്.

മുടിവെട്ടല്‍ കഴിഞ്ഞാല്‍ ചെറിയ കണ്ണാടി തലക്ക് പിന്നില്‍ പിടിച്ച് കാണിക്കുന്ന പരിപാടിയുണ്ട്, എനിക്കത് തീരെ ഇഷ്ടമല്ല. പണിചെയ്യാന്‍ അറിയും എന്ന വിശ്വാസത്തിലാണല്ലോ ഞാന്‍ വെട്ടാന്‍ ഏല്പ്പിച്ചത് അതുകൊണ്ട് തന്നെ അവര്‍ അത് വേണ്ട പോലെ ചെയ്തിരിക്കുമെന്നെ വിശ്വാസമാണിതിന് പിന്നില്‍.

എട്ടൊമ്പത് മാസം മുമ്പൊരിക്കല്‍ മുടിവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു, ' ഇക്കാ ഇനി വെട്ടണമെങ്കില്‍ ഇക്ക നാട്ടില്‍ വരേണ്ടിവരും മുടിവെട്ടാന്‍ '. അവന്‍ പോകുകയാണത്രേ. മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്ത കടയില്‍ നിന്നും ആളെ ഒഴിവാക്കിയെന്നും , പ്രാരാബ്ദമെല്ലാം ഒരു വഴിക്കായെന്നും ആയതിനാല്‍ ഇനി നാട്ടില്‍ നില്‍ക്കാനാണ് തീരുമാനമെന്നും അറിയീച്ചു, ഒപ്പം ഇനി ഗള്‍ഫിലേക്കില്ലെന്ന് മാത്രമല്ല പോരാന്‍ ആഗ്രഹിക്കുന്നവരെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തും എന്നും പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് രണ്ട് തവണ മാത്രമേ ഞാന്‍ അവിടെ പോയിട്ടുള്ളൂ.

************

ജബല്‍ അലി - അബൂദാബി ഡ്രൈവിങ്ങിന്റെ ക്ഷീണം നോമ്പ് തുടങ്ങിയതോടെ കൂടി. അങ്ങിനെയാണ് കാര്‍ പൂള്‍ നോക്കിയത്. വലിയ കാറില്‍ നാലുപേര്‍, രാവിലെ വീട്ടില്‍ നിന്നുമെടുക്കും വൈകീട്ട് വീട്ടില്‍ കൊണ്ട്ചെന്നാക്കും. മറ്റുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ ബാങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരാള്‍ എന്റെ സീനിയറയിട്ട് തൃശ്ശൂരില്‍ പഠിച്ചയാളും. പണ്ട് കുറ്റിപ്പുറത്ത് നിന്നും തൃശ്ശൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയില്‍ യാത്രയെപ്പോലെ രസകരം. ശീട്ട് കളിയൊഴികെ ബാക്കിയെല്ലാം ഏകദേശം അതുപോലെത്തന്നെ.

ഇന്നലെ അപ്രതീക്ഷിതമായി പാലക്കാട്ട് കാരന്‍ മേനോന്‍ പറഞ്ഞു ' ഈ യാത്ര അവസാനത്തെയാണ്, നാളെ ഞാനുണ്ടാവില്ല, എനിക്ക് അലൈനലേക്ക് ട്രാന്‍സ്ഫര്‍ ആയി' അതൊരു വല്ലാത്ത വാര്‍ത്തയായിരുന്നു! എന്നും വിളിക്കാം മറക്കില്ല തുടങ്ങി കുറെ ഓഫറുകള്‍ അങ്ങോട്ടും തിരിച്ചും എല്ലാവരും കൈമാറിയെങ്കിലും അതിനെ പ്രായോഗികതയും നടപ്പില്ലായ്മയും എല്ലാവര്‍ക്കും അറിയുമായിരുന്നു!

സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിലധികം ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ദിവസേനെ ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ അതും പൂര്‍ണ്ണമായും വായടക്കാതെ! ജീവിതമെന്ന യാത്രയില്‍ എത്രപേരെ കാണുന്നു, പിന്നെ ഓര്‍മ്മയില്‍ മാത്രമവശേഷിപ്പിക്കുന്നു പിന്നീട് ഓര്‍മ്മയില്‍ നിന്നു പോലും ഇല്ലാതാവുന്നു.
അങ്ങിനെ മേനോനും ഒരോര്‍മ്മയാകുന്നു.

മേനോനെ യാത്രയാക്കി പതിവ് പോലെ എന്നെ വീട്ടില്‍ വിടേണ്ട, ഡിസ്കവറിയില്‍ ഈയിടെ തുടങ്ങിയ
ജെന്റ്സ് ബ്യൂട്ടിപാര്‍ളറില്‍ ഇറക്കാന്‍ പറഞ്ഞു. മുടിവെട്ടാന്‍ വന്ന ആളെ കണ്ടതും ഞാനമ്പരന്നു, റഫീക്ക്!
വെളുത്ത സ്റ്റൈലുള്ള യൂണിഫോമൊക്കെയിട്ട്! അവന്‍ പഴയതും പുതിയതുമായ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് മുടിവെട്ടവസാനിപ്പിച്ചു, കണ്ണാടി എടുത്തു പിന്നെ താഴെവെച്ചൂ , ഓ ഇക്കാക്കിതാവശ്യമില്ലല്ലോ!

Labels:

Friday, January 29, 2010

ഉപ്പാടെ ഒരു കാര്യം!

എട്ടാം ക്ലാസ്സില്‍ ആനക്കര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ ഉപ്പയാണ് വന്നത്. സ്കൂളിലെ പരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍ സ്കൂളിനടുത്തുള്ള മുഹമ്മദ്ക്കയുടെ ചായപ്പീടികയിലേക്ക് നടന്നു. താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്താണ് മുഹമ്മദ്ക്ക ചായക്കടനട നടത്തുന്നത്.

ഉപ്പാനെ കണ്ടതും തോര്‍ത്തുമുണ്ടില്‍ കൈ തുടച്ച് അടുത്ത് വന്ന് ഞങ്ങളോടിരിക്കാന്‍ പറഞ്ഞു.

' കുറെ നാളായല്ലോ കുഞ്ഞുണ്ണിക്ക കണ്ടിട്ട് , ദാരാ ചെറിയോനാ? '
' ഉം സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ '

എനിക്ക് പുട്ടും കടലയും , ഉപ്പ ചായയും കുടിച്ചവിടെനിന്നും ഇറങ്ങുമ്പോള്‍ ഉപ്പ അയാള്‍ക്കടുത്തേക്ക് ഒന്നുകൂടെ ചാഞ്ഞു.

' അതൈ മൊമ്മദെ ന്ത് വേണങ്കിലും കൊടുക്കണെ പൈസയില്ലെങ്കിലും എന്നോട് പറഞ്ഞാ മതി '

'അതിപ്പോ ങ്ങള് പറഞ്ഞിട്ട് വേണോ! ഓന് മ്മടെ കുട്ട്യല്ലെ , ങ്ങട്ട് പോരെട്ടാ '

ആനക്കര കുന്നിന്‍ മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോ ഉപ്പ ഒന്നുറപിച്ചുപറഞ്ഞു ,

' പീടികേന്ന് എന്തേങ്കിലും വാങ്ങിത്തിന്നൂന്നറിഞ്ഞാല്‍ ... ഹാ...പൊറം പൊളിക്കും... പ്പോതന്നെ പറഞ്ഞേക്കാം! '

Labels:

Saturday, January 23, 2010

അധ്യാപനം

പ്രീഡിഗ്രി റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. വളാഞ്ചേരിയില്‍ നിന്നും കുറച്ചുള്ളിലായ കരേക്കാടെന്ന ഉള്‍പ്രദേശത്താണ് സുഹൃ‌ത്ത്‌ക്കള്‍ നടത്തുന്ന ട്യൂഷന്‍ സെന്റര്‍.

ചായപ്പീടികയുടെ മുകളിലുള്ള മൂന്ന് മുറികളിലായാണ് എട്ട്, ഒമ്പത് ,പത്ത് ക്ലാസ്സുകള്‍ നടത്തുന്നത്. ഒരിക്കല്‍ സുഹൃത്ത്‌ക്കള്‍ക്കൊപ്പം അവിടെ പോയ ഞാന്‍ അവരുടെ ക്ലാസ്സുകള്‍ കഴിയാനായി സ്റ്റാഫ് റൂമില്‍ കാത്തിരിക്കുമ്പോളാണ് ആദ്യമായി അധ്യാപകനാവാനുള്ള ആഗ്രമുദിച്ചത്. ഇഷ്ടപ്പെട്ട വിഷയമായ കണക്ക് പത്താം ക്ലാസ്സില്‍ പഠിപ്പിക്കാമെന്ന ആഗ്രഹത്തിന് സുഹൃത്ത്‌ക്കള്‍ സമ്മതം തരികയും ചെയ്തു.

തുടര്‍ന്ന് അടുത്ത ദിവസം കണക്കധ്യാപകനായി ചെന്ന എന്നെ സുഹൃത്തും പ്രിന്‍സിപ്പലുമായ വീരാന്‍ കുട്ടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി, പുതിയ കണക്ക് മാഷ്! ഉത്തമ അധ്യാപനം കാഴ്ചവെക്കാനായി പരിചയപ്പെടുന്ന പതിവ് രീതിമാറ്റി ഞാന്‍ കുട്ടികള്‍ക്ക് നേരെ തിരിഞ്ഞു: ' ഇതില്‍ കണക്ക് കൂട്ടാനറിയുന്നവര്‍ അവര്‍ കൈ പൊക്കുക! '

പേര് പറയാന്‍ തയ്യാറായിരുന്ന കുട്ടികള്‍ പരസ്പരം നോക്കി ,പിന്നെ കൂട്ട ചിരിയായി, മുന്നിലിരുന്നവന്‍ കുലുങ്ങിചിരിച്ചുകൊണ്ടിരുന്നു: ' മാഷേ ഇത് പത്താം ക്ലാസാണ്!' ഇതെല്ലാം പ്രതീക്ഷിച്ചിരുന്ന ഞാന്‍ ഗൗരവം വിടാതെ ചോദ്യം ആവര്‍ത്തിച്ചു, തുടര്‍ന്ന് ചിലരൊക്കെ സ്വല്പ്പം പരിഹാസ്യത്തോടെയും മറ്റ് ചിലര്‍ ചിരിച്ചും ഓരോരുത്തരായി കൈ ഉയര്‍ത്തി.

' നല്ലത്, ഇനി പറയൂ ആര്‍ക്കൊക്കെ ഗുണിക്കാനറിയാം? '

ആദ്യത്തെ ചോദ്യത്തിന്റെ സമയത്തുള്ള അത്രക്കും ചിരി ഇത്തവണയുണ്ടായില്ല, മെല്ലെ ഓരോരുത്തരായി കൈ ഉയര്‍ത്താന്‍ തുടങ്ങി. എല്ലാവരും കൈ പൊക്കി കഴിഞ്ഞപ്പോള്‍ എന്റെ മൂന്നാമത്തെ ചോദ്യമുയര്‍ന്നു, ' പറയൂ ആര്‍ക്കൊക്കെ ഹരിക്കാനറിയാം? '

ക്ലാസ്സില്‍ പിന്‍ ഡ്രോപ്പ് സൈലന്‍സ്! മൂന്നോ നാലോ പേര്‍ യാതൊരു സംശയവും കൂടാതെ കൈ ഉയര്‍ത്തി. ബക്കിയുള്ളവരില്‍ ചിലര്‍ പകുതി ഉയര്‍ത്തി വേണോ വേണ്ടയോ എന്നരീതിയില്‍ പരസ്പരം നോക്കി.

' ആരും നാണിക്കേണ്ട, അറിയാത്തവര്‍ക്ക് പറഞ്ഞുതരാനാണ് മാഷ്, അറിയുന്നവര്‍ മാത്രം കൈ പൊക്കിയാല്‍ മതി! '

കാര്യം ഏകദേശം മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ സമയം കൊടുക്കാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു, 'അദ്യം ഹരണം തുടങ്ങാം' എന്നും പറഞ്ഞ് ഹരിക്കാനായി ഒരു കണക്കുമെഴുതി എല്ലാവരോടും ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്റര്‍ വെല്‍ സമയം കഴിഞ്ഞ് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പെ വീരാന്‍ കുട്ടി കാര്യം വ്യക്തമാക്കി, പുതിയ കണക്ക് മാഷ് ശെരിയാവില്ലന്ന് കുട്ടികള്‍ പറഞ്ഞത്രെ! സിലബസ്സിലുള്ളതല്ല പഠിപ്പിക്കുന്നത് അയാള്‍ വേണ്ട! എന്റെ ആദ്യത്തേയും അവസാനത്തേയും അധ്യാപനം!

Labels:

Monday, December 14, 2009

എന്‍‌റ്റെ വണ്ടി

മൂക്കില്‍ വിരലിട്ട്‌ അസ്വസ്ഥത നീക്കുമ്പോഴാണു പിന്നില്‍ നിന്നും അലര്‍ച്ച:

' മാറെടാ വയ്യീന്ന്‌ '

ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ സൈനുക്കയും , മുജീബും , ബാലനും സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ട്‌ വരിവരിയായി വരുന്നു. ഞാന്‍ വഴിയില്‍ നിന്നും മാറുമ്പോഴെക്കും സൈനുക്കാടെ വണ്ടി എന്നെ ഇടിച്ചു മറിഞ്ഞു. ചെവിയില്‍ പിടിച്ചപ്പോഴുള്ള എന്‍‌റ്റെ പ്രതികരണം ഉമ്മ അടുക്കളയില്‍ കേള്‍ക്കത്തക്ക ഉച്ചത്തിലായി.

' ജ്ജ്‌ ഓത്തിനു പോവാത്തപ്ളേ ഞാന്‍ കരുതീതാ ആ ചെക്കനെ കരീപ്പിക്കൂന്ന്‌ '

അതുവരെ കാഴ്ചക്കാരനായിരുന്ന ബാലന്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എന്‍‌റ്റെ കഴുത്തില്‍ കയ്യിട്ട് താഴെയുള്ള പറമ്പിലേക്ക് നയിച്ചു. പോകുന്നിടയില്‍ സൈനുക്കയോട് മടാളെടുക്കാന്‍ ഓര്‍മ്മിച്ച് ഞങ്ങള്‍ പറമ്പിലേക്ക് നീങ്ങി.പറമ്പില്‍ വെച്ച് സൈനുക്കയും , ബാലനും , മുജീബും , എന്തൊക്കെയൊ വെട്ടിയും കെട്ടിയും ഒരു വണ്ടിയാക്കി എനിക്കുനേരെ നീട്ടി.

ചായകുടിക്കാനായുള്ള ഉമ്മയുടെ പലവട്ടമുള്ള അറിയീപ്പ് വണ്ടി പിടിച്ചുള്ള ഓട്ടത്തില്‍ ഞാന്‍ കേട്ടില്ല. അരിശത്തോടെ മുറ്റത്തേക്ക് വന്ന ഉമ്മ എന്നേയും വണ്ടിയേയും മാറി മാറി നോക്കിയതിനു ശേഷം വാണം വിട്ടപോലെ അകത്തേക്കോടി.പന്തികേട് തോന്നി അകത്തേക്ക് പോകുമ്പോള്‍ എതിരെ ചട്ടകവുമായോടിവരുന്ന ഉമ്മയെയാണ് കണ്ടത്.

' ന്‍‌റ്റെ റബ്ബേ അതും കേടാക്ക്യല്ലോ '

ഉമ്മ പറമ്പില്‍ പോകുമ്പോള്‍ ഇടാറുള്ള ഹവായ്‌ ചെരുപ്പ് വെട്ടി ടയറാക്കിയ വണ്ടി ,പിന്നീടെപ്പൊഴൊ റംലുത്താനെ കവുങ്ങിന്‍റെ ഓലയില്‍ ഇരുത്തി സൈനുക്ക വലിച്ചപ്പോള്‍ അതിനടിയില്‍പ്പെട്ട്‌ ചപ്ളിയാവുകയായിരുന്നു.

Labels:

Sunday, August 16, 2009

അവധിക്കാലം

അങ്ങിനെ ഒരവധിക്കാലം കൂടി കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തൊമ്പത് ദിവസങ്ങളിലധികം നാട്ടില്‍ നില്‍ക്കാനായത് പല ചിന്തകള്‍ക്കും മാറ്റം വരുത്തി. ഓരോ തവണ ദുബായിലേക്ക് തിരികെ പോരുമ്പോഴും ഉണ്ടാവാറുള്ള വിങ്ങല്‍ ഉണ്ടാവാതിരുന്നതും അതുകൊണ്ട് തന്നെ; ചില അനുഭവങ്ങള്‍ , പാളിച്ചകളും!.

ഡ്രൈവിങ്ങ്:

ദുബായില്‍ വരുന്നതിന് മുമ്പ് തന്നെ നാട്ടില്‍ സ്ഥിരമായി ഡ്രൈവ് ചെയ്തിരുന്നതിനാല്‍ നാട്ടിലെ ശൈലി നല്ല വശമാണ്. ഇവിടെ വണ്ടി ഓടിച്ച് പരിചയിച്ചാല്‍ നാട്ടില്‍ ഓടിക്കാന്‍ സാധാരണ പലരും കഷ്ടപ്പെടാറുണ്ട് പ്രത്യേകിച്ചും നാട്ടില്‍ ആദ്യകാലത്ത് ഡ്രൈവിങ്ങ് ചെയ്യാത്തവര്‍ അതിനുള്ള പ്രധാന കാരണം സ്റ്റിയറിങ്ങിലുള്ള സ്ഥലമാറ്റം മാത്രമല്ല രണ്ടിടത്തുമുള്ള ആളുകളുടെ ഡ്രൈവിങ്ങ് രീതിതന്നെയാണ്.

ദുബായില്‍ ട്രാക്കിലൂടെ ആളുകള്‍ കാറോടിക്കുമ്പോള്‍ നാട്ടില്‍ കാര്‍ ആളുകള്‍ ട്രാക്കിലൂടെ ഓടിക്കുന്നു. ഈ വ്യത്യാസം ഡ്രൈവിങ്ങ് ഒരു 'ജോലി'യാക്കുന്നു. ദിവസേന നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ഡ്രൈവ് ചെയ്ത് ജോലിക്ക് പോകുന്ന എനിക്ക് നാട്ടില്‍ അമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ നാല് മണിക്കൂര്‍ വിശ്രമം വേണ്ടിവരുന്നു, മാനസിക സംഘര്‍ഷം വേറേയും.

ഇളനീര്‍:

വീണ തേങ്ങകള്‍ പെറുക്കുന്നതിനിടെ അടുത്ത തെങ്ങില്‍ കയറാന്‍ തയ്യാറെടുക്കുന്ന കുഞ്ഞനെ ഇടങ്കണ്ണിലൂടെ ഞാന്‍ നോക്കും, സ്വല്‍‌പ്പം തേങ്ങയുള്ള ഇളനീരാണ് എന്റെ നോട്ടത്തിന്റെ ലക്ഷ്യമെന്നറിയുന്നതിനാല്‍ നെറ്റിയില്‍ കൈകൊണ്ട് സൂര്യനെ മറച്ച് മുകളിലേക്ക് നോക്കി കുഞ്ഞന്‍ ഒന്നിരുത്തിമൂളും ' നോക്കട്ടെ കുട്ട്യേ ണ്ടെങ്കി ഇടാം '.

ഇട്ടാലും മുഴുവന്‍ പെറുക്കി കൂട്ടിയാലെ കുഞ്ഞന് ഇളനീര്‍ വെട്ടിത്തരാന്‍ അനുവാദമുള്ളുവെങ്കിലും, തേങ്ങാകൂട്ടത്തില്‍ നിന്നും കുറച്ചകലെക്ക് മാറ്റിവെച്ച ഇളനീര്‍ തേങ്ങകളെ നോക്കുമ്പോള്‍ പെറുക്കലിനാക്കം കൂടും. എല്ലാം പെറുക്കികൂട്ടിയതിന് ശേഷം വെട്ടിയ ഇളനീരില്‍ നിന്നും ഒരു തുള്ളി നിലത്തുകളയാതെ കുടിക്കുന്നത് വല്ലാത്ത അനുഭവമായിരുന്നു വിയര്‍പ്പിന്റെ കൂലിയായതിനാലാവാം.

സ്വന്തമാക്കിയ തറവാട്ട് പറമ്പിന്റെ നടുവില്‍ നിന്ന് 'ഇളനീരുണ്ടാവുമോ?' എന്ന ചോദ്യം മുഴുമിക്കുന്നതിന് മുമ്പെ തെങ്ങിന്റെ പകുതിയിലെത്തിയ മോഹനന്‍ താഴെ ഇട്ടത് നാല്‍ണ്ണം. വെട്ടിമിനുക്കിയതിന് ശേഷം കുടിക്കാനായി കയ്യില്‍ തന്നിട്ടും കുടിക്കുമ്പോള്‍ വശങ്ങളിലൂടെ താഴേക്കും വീഴുന്നുണ്ടായിരുന്നു. ഇളനീരിന് മധുരം കുറഞ്ഞിട്ടാണോ അതോ തോന്നാത്തതിനാലാണോ എന്തെന്നറിയില്ല പഴയ അനുഭവമേ ഉണ്ടായിരുന്നില്ല.

മീന്‍ പിടുത്തം:

ഇഷ്ടങ്ങളില്‍ ഒന്നാണ് മീന്‍ പിടുത്തമെങ്കിലും കയ്യില്‍ കിട്ടിയ മീനിനെ തിന്നാന്‍ പണ്ടും ഇഷ്ടമല്ല.മീനിനുള്ള ഇരയായി മണ്ണിരയെയോ മണ്ണട്ട എന്ന ചെറു പ്രണിയെ കോര്‍ക്കാനും പണ്ട് വലിയ വിഷമമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഇര കോര്‍ക്കാനായി മറ്റുള്ളവരുടെ സഹായം തേടുന്നതുകണ്ടപ്പോള്‍ ഉമ്മക്ക് തമാശ, ' പറ്റാത്ത പണിക്ക് പോണോ? ' ഒപ്പം പരിഹാസവും.ഇതെല്ലാം ഒഴിവക്കാനായാണിത്തവണ ദുബായില്‍ നിന്നും പ്ലാസ്റ്റിക് ഇരകള്‍ കോര്‍ത്ത ചൂണ്ടക്കൊളുത്തും കൊണ്ടുപോയത്.

ബുദ്ധി അധികമായതിനാലാണോ എന്തോ ഒറ്റ മീനുകളും എന്റെ ചൂണ്ടയെ കണ്ട ഭാവം നടിച്ചില്ല. ഒരു ചെറു പരല്‍ മീന്‍ പോലും കിട്ടാതെ തറവാട്ടുകുളത്തില്‍ നിന്നും ഞാന്‍ പിന്‍‍‌വാങ്ങി. ചിറക്കലിലെ പുഴയിലും ഇതുതന്നെ സംഭവിച്ചു. കഴിഞ്ഞ തവണ സാധിക്കാതിരുന്ന ബോട്ട് സവാരിയില്‍ അവസാനം മീനുകള്‍ സഹകരിച്ചു , പുതിയ ഇരയെയും കണ്ടെത്തി ചേറിയ തോതില്‍ വെള്ളം ചേര്‍ത്ത മൈത.ബോട്ട് യാത്ര നല്ല അനുഭവമായിരുന്നു എന്നാല്‍ ആലപ്പുഴയിലെ കൊതുകള്‍ക്ക് എന്നെ ഒഴിവാക്കാന്‍ മനസ്സുവന്നില്ല അതുകൊണ്ട് തന്നെ ഉറക്കം തഥൈവ.

നവരസങ്ങള്‍:

താമസം തൃശ്ശൂരാണെങ്കിലും ഇടവിട്ട് നാട്ടില്‍ പോകാറുണ്ടായിരുന്നു. റോടിന്റെ വശത്തൂടെ തല കുമ്പിട്ട്, കൂന്ന് നടക്കുന്ന ആളെ പിന്നില്‍ നിന്നേ മനസ്സിലായി, കുഞ്ഞന്‍. കറ് നിറുത്തി നീട്ടി വിളിച്ചു. എന്തൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തെ ഗൗനിക്കാതെ അടുത്തിരുന്ന രണ്ട് ദിവസം മുമ്പെ നാട്ടിലെത്തിയ ഇക്കയുടെ മകനോടായി കുഞ്ഞന്റെ കുശലം.

' എന്താ കുഞ്ഞാ എന്നെ മനസ്സിലായില്ലെ?' എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ' കണ്ടിട്ടുണ്ട് ശെരിക്കും മനസ്സിലായില്ലാട്ടോ' എന്ന മറുപടികേട്ടപ്പോള്‍ ഇക്കയുടെ മകന്‍ മുന്നോട്ടാഞ്ഞു.' കുഞ്ഞാ ഇതിളേപ്പയാണ് '.കേള്‍ക്കേണ്ട താമസം കുഞ്ഞന്‍റ്റെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു, ഇരുപത്തഞ്ച് വര്‍ഷങ്ങളായിരിക്കാം കുഞ്ഞന്റെ മുഖത്തൂടെ കടന്നുപോയത്.

ആഘോഷിക്കുന്നവര്‍:

മാധ്യമ വര്‍ഗ്ഗത്തിന്റെ ആഘോഷം ഞെട്ടിച്ചില്ലെങ്കിലും അവഞ്ജ തോന്നിപ്പിച്ചു. മുരളി, രാജന്‍ പി. ദേവ്, ലോഹിത ദാസ്, H1N1 അങ്ങിനെ ആഘോഷങ്ങളുടെ ഒരു സുവര്‍ണ്ണകാലമായിരുന്നു.പറയാതെ വയ്യ ഇതില്‍ പങ്കെടുക്കാനാവാതെ പോയത് മറ്റാരുമല്ല നടി കാവ്യമാധവന്‍ തന്നെയായിരുന്നു പിന്നെ മറ്റ് ചിലരും!.

നഷ്ടം:

ഓരോ തവണ നാട്ടില്‍ പോകുമ്പോളും ചില കസേരകള്‍ ഒഴിഞ്ഞുകിടക്കറുണ്ട്. ഒഴിഞ്ഞ കസേരകള്‍ കാണുന്ന സമയത്തുണ്ടാകുന്ന വേദന താത്കാലികമായിരിക്കുകയും ചെയ്യും. എന്നാല്‍ മനസ്സില്‍ പ്രതിഷ്ടിച്ച കസേരകള്‍ ഒഴിഞ്ഞുകാണുന്നത് തീരാ വേദനയാണ്. ഉമ്മയെ കണ്ട് കഴിഞ്ഞാല്‍ പിന്നീടുള്ളത് തൊട്ട് പിന്നിലുള്ള കുട്ടന്‍ നായരെയാണ്. പൂമുഖത്ത് കസേരയിലിരുന്ന് കാലുകള്‍ മുന്നിലേക്ക് നീട്ടിവെച്ചിരിക്കുന്ന അദ്ദേഹം ഇനിയില്ല.

സിനിമ:

മിക്കതും കണ്ടു, നല്ല സിനിമകള്‍ ഒരു സ്വപ്നം തന്നെയാണെന്ന് ബോധ്യമായി.

ചെറായി:

മനസ്സില്‍ നിന്ന് ചിലരെ പറിച്ചെറിയാനും, പുറത്തായിരുന്ന ചിലരെ മനസ്സിലേക്ക് കുടിയിരുത്താനും സഹായമായ ഒരനുഭവം. അനര്‍ഹരായ ചിലര്‍ക്ക് കുറച്ചുകാലം കൊടുത്ത ബഹുമാനം ഇനി കൊടുക്കേണ്ടെന്നത് സന്തോഷമല്ല ഉണ്ടാക്കുന്നത് ദുഖമാണ്.ഇത്രയും കാലം കൊടുത്തത് വെറുതെയായല്ലോ എന്ന ചിന്തയല്ല മറിച്ച് ' എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം വീണ്ടും തെറ്റുന്നല്ലോ എന്നതുതന്നെ!.

Labels:

Saturday, June 20, 2009

സന്തോഷം

എനിക്ക് സന്തോഷം തോന്നാനും ദുഖം തോന്നാനും വലിയ കാര്യങ്ങള്‍ വേണമെന്നില്ലെങ്കിലും അത് പ്രകടിപ്പിക്കണമെങ്കില്‍ പ്രത്യേകിച്ചും, സന്തോഷം സ്വല്‍‌പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുള്ളത് എപ്പൊഴൊക്കെയാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃത്യമായി പറയാന്‍ കഴിയും, ആദ്യത്തേത് ചെറുപ്പത്തില്‍ സൈക്കിള്‍ കിട്ടിയതായിരുന്നു.പിന്നീട് കുറെ കാലത്തിന് ശേഷം എഞ്ചിനീയറിങ്ങ് അഡ്മിഷനുള്ള പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍, കാലങ്ങളായുള്ള ഒരു ആഗ്രഹസഫലീകരണം.

അഞ്ചുവര്‍ഷം മുമ്പ് ഒരു ക്രിസ്തുമസ് പാര്‍ട്ടിക്ക് ആയിരത്തോളം ആളുകളുടെ ഇടക്കിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആളുകള്‍ ഞങ്ങളിരിക്കുന്ന ടേബിളിലേക്ക് നോക്കുമ്പോളാണ് എന്തോ സംഭവിച്ചത് മനസ്സിലായത്.' എമ്പ്ലോയീ ഓഫ് ദ ഇയര്‍' ആയി ഭാര്യയെ വിളിക്കുകയായിരുന്നു സ്റ്റേജിലേക്ക്.

ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ഓഫീസുകളില്‍ നിന്നും നാമമാത്ര ഇന്‍‌ഡ്യന്‍സടങ്ങിയ രണ്ടായിരത്തിലധികം പേരില്‍ നിന്നും തിരഞ്ഞെടുത്തതില്‍ സന്തോഷമാണോ അതിശയമാണോ എന്നൊക്കെ വേര്‍തിരിക്കാന്‍ പ്രയാസം.

അതുപോലുള്ള ഒരു പക്ഷേ അതില്‍ കൂടുതല്‍ സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ, കൈരളി ടി.വീയിലെ നേരറിവില്‍ ശ്രീ.മെഹബൂബ് വല്യമ്മായിയുടെ ബ്ലോഗിനെപറ്റി പറഞ്ഞപ്പോള്‍

എഴുത്തിനെ പറ്റി കൃത്യമായുള്‍ക്കൊണ്ട് വിലയിരുത്തിയത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി, ദൈവത്തിന് സതുതി.

Labels:

Sunday, March 2, 2008

കോലങ്ങള്‍

സീറ്റുകളിലെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞ ബസ്ങ്കത്തും പുറത്തും ലോട്ടറി ടിക്കറ്റ് , ഇഞ്ചിമിഠായി , ഓറഞ്ച് തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പതിവായി കാണുന്ന ഒറ്റക്കാലന്‍ ചാടിനടന്നും സം‌സാരിക്കാനാവാത്ത് സുബൈദ കാര്‍ഡ് വിതരണം ചെയ്തും യാചനയും നടത്തുന്നുന്നുണ്ട്. എന്നും കാണുന്നതാണെങ്കിലും ചെളി പിടിച്ച മഞ്ഞ കാര്‍ഡിലൂടെ കണ്ണുകള്‍ ഓടി.


' ബഹുമാന്യ സഹോദരീ സഹോദരന്‍ മാരെ , എന്റെ പേര് സുബൈദ , എനിക്കു സംസാരിക്കാന്‍ കഴിയില്ല , വാപ്പ പത്തു കൊല്ലമായി കിടപ്പിലാണ് ഞാനൊഴികെ മറ്റു മൂന്ന് അനിയത്തിമാര്‍ .....ആകയാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്ത് ഈ സഹോദരിയെ രക്ഷിക്കണം ..... ഒപ്പ്‌ ' .

' ലേഡീസ് ആന്‍‌ഡ് ജന്‍റ്റില്‍മാന്‍ '


ബസ്സിലുള്ള എല്ലാവരും കേള്‍ക്കാനുള്ള അത്രക്ക് ശബ്ദത്തിലായിരുന്നു ബസ്സിന്‍‌റ്റെ മുന്‍‌ഭാഗത്തുനിന്നും കേട്ടത്.വൃത്തിയായി ഷര്‍ട്ടും പാന്‍റ്റും ഇട്ട , ഇരുപത്തഞ്ച്‌ വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഉദ്യോഗസ്ഥനെപ്പോലെയാണ് മൊത്തത്തില്‍ ആളെകണ്ടാല്‍ തോന്നുക.

' മൈ നൈം ഈസ് -- '

ഇത്രയും ഇം‌ഗ്ലീഷില്‍ പറഞ്ഞതിനുശേഷം മലയാളത്തിലായി സംസാരം.

കോഴിക്കോട്ടുകാരനായ അയാള്‍ക്ക് ഒരു ഓപറേഷന്‍ കഴിഞ്ഞതാണെന്നും ജീവിക്കാന്‍ മറ്റു പോം വഴികളൊന്നുമില്ലെന്നും വളരെ തന്‍മയത്വത്തോടെ നല്ല മലയാള ഭാഷയില്‍ അവതരിപ്പിച്ചതിനുശേഷം അയാള്‍ സംസാരം അവസാനിപ്പിച്ചു.

' പ്ളീസ്‌ എന്നെ നിങ്ങള്‍ ഒരു യാചകനായി കാണരുത്‌ '

തുടര്‍ന്നയാള്‍ സീറ്റിലിരിക്കുന്നവരുടെ മുന്നില്‍ ചെന്ന് നിന്നവരെ നോക്കി പിന്നീട് സാവധാനം മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. അയാളുടെ പ്രായവും സംസാരവുമൊക്കെ കണ്ട് പത്തു പൈസ കൊടുക്കാന്‍ മനസ്സനുവദിക്കാത്തതിനാല്‍ അമ്പതുപൈസയുടെ നാണയം ഞാനയള്‍ക്ക് നേരെ നീട്ടി.പൈസ വാങ്ങാതെ എന്‍‌റ്റെ കൈ അയാള്‍ പിന്നിലോട്ട് തള്ളിമാറ്റി.

'താങ്സ് , പറഞ്ഞല്ലോ ഞാനൊരു യാചകനല്ല , നിങ്ങള്‍ സ്റ്റുഡന്‍‌സ് ആയതിനാല്‍ എത്ര ചെറിയ തുക തന്നാലും വാങ്ങാന്‍ ബാധ്യസ്ഥനാണ് പക്ഷെ അമ്പതു പൈസ എനിക്കു വേണ്ട '

ജാള്യതയോടെ ഞാന്‍ മറ്റുള്ളവരെ നോക്കിയപ്പോള്‍ രണ്ടുസീറ്റ് പിന്നിലായിരുന്ന അശോകന്‍ വിളിച്ചു പറഞ്ഞു , ' അത്‌ പോകറ്റില്‍ വെക്കെടാ , രണ്‍ടീസം എസ്.ടി കൊടുക്കാല്ലോ '

Labels: